കടൽ
(ആയുര്‍വേദ കോളേജില്‍ നിന്ന്)
ഗൈനക്കോളജി വിഭാഗത്തില്‍ തിരക്കേറിയ ഒരു ദിവസം ഡോക്ടറുടെ കൂടെ റൌണ്ട്സ് കഴിഞ്ഞു ക്ഷീണിച്ചു ഒ പി യില്‍ എത്തിയപ്പോഴാണ് ആ സ്ത്രീയെ ഞാന്‍ ആദ്യമായി കാണുന്നത്. മുഖം പാതി മറച്ച് കൈയിലും കാലിലും സോക്സിട്ടു വരുന്ന പതിവ് രോഗികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തക്കതായി അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. അക്ഷമനായ ഒരു ഭര്‍ത്താവല്ലാതെ. അയാള്‍ ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ ആക്രോശിക്കുന്നുണ്ടായിരുന്നു ആ സ്ത്രീയോട്. അവരുടെ മുഖത്തെ അപ്പോഴത്തെ ഭാവം കാണാന്‍ സ്ത്രീസഹജമായ ഒരു ആവേശം അവിടെ കൂടി നിന്ന മറ്റു സ്ത്രീകളിലെന്ന പോലെ എന്‍റെ ഉളളിലും ഉണ്ടായെങ്കിലും പകുതി മറച്ച മുഖത്ത് നിന്നും ഒന്നും കിട്ടാതെ ഞാന്‍ ഫലത്തില്‍ ഇളിഭ്യയായി. തദ്വാരാ എന്‍റെ ഉളളിലെ സദാചാരം ഉണരുകയും ഞാന്‍ ‘കുട്ടി ഡോക്ടര്‍’ ആയി പരിണമിക്കുകയും ചെയ്യുന്നതിന്‍റെ പ്രയത്നത്തിനിടക്കുളള ഒരു നിമിഷത്തിലാണ് ഞാന്‍ അവരുടെ കണ്ണുകള്‍ ശ്രദ്ധിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ പതിവ് പ്രതീക്ഷാ നിര്‍ഭരമായ നോട്ടമോ ഭര്‍ത്താവിന്‍റെ അക്ഷമയിലുളള അസഹിഷ്ണുതയോ ഒരു നിരാശയോ ഒന്നും തന്നെയില്ല. നിറമില്ലാത്ത, തിളക്കമില്ലാത്ത രണ്ടു കണ്ണുകള്‍. ആ തിളക്കമില്ലായ്മയ്ക്ക് ഒരു വല്ലാത്ത ആകര്‍ഷണീയത. ഒരു സാത്വികഭാവം പോലെ. അലതല്ലുന്ന ഒരു കടല്‍ ആ കണ്ണില് മറച്ചു വച്ച പോലെ തോന്നി. ഒന്ന് തൊട്ടാല്‍ ഒഴുകാന്‍ പാകത്തിനു കെട്ടിനിര്‍ത്തിയ പോലെ. എനിക്കെന്തോ വല്ലാത്ത ഒരടുപ്പം മനസ്സുകൊണ്ട് തോന്നിയെങ്കിലും അവരുടെ ഭര്‍ത്താവിന്‍റെ അടുത്ത ആക്രോശത്തില്‍ അതു അലിഞ്ഞു പോയി. വരിയുടെ നീളം കുറയുന്നതനുസരിച്ചു അയാളുടെ ശബ്ദം കേള്‍ക്കാതായി.
ഡോക്ടര്‍ പതിവ് പുഞ്ചിരിയോടെ ഇരിക്കാന്‍ പറയുന്നതും,എറെ ആയാസപ്പെട്ട് അവര്‍ ഇരിക്കുന്നതും നോക്കി ഞാന്‍ മാറി നിന്നു. തിരക്ക് കൂടുതലായതിനാല്‍ ഡോക്ടര്‍ OP ഷീറ്റ് ചുറ്റുമുള്ള ഞാനടക്കമുള്ള വിദ്യാഥികള്‍ക്ക് നേരെ നീട്ടി. രോഗിയോട് രോഗ വിവരങ്ങള്‍ തിരക്കി ഒപി ഷീറ്റില്‍ രേഖപ്പെടുത്താനാണ് തരുന്നത്.സഹാപാടികളെല്ലാം സ്വന്തം നോട്ട് പേഡിലേക്ക് മുഖം പൂഴ്ത്തി, അതു വരെ ഇല്ലാത്ത എഴുത്ത് എല്ലാവര്‍ക്കും. കയ്യില്‍ ഒരു പേന പോലുമില്ലാത്തില്‍ എനിക്ക് കടുത്ത നിരാശ തോന്നി. ഒപി ഷീറ്റ് ഡോക്ടര്‍ എന്‍റെ നേരെ നിഷ്കരുണം നീട്ടി. ഇത്രമേല്‍ അക്ഷമനായി ഭര്‍ത്താവ് നില്‍ക്കുമ്പോള്‍ അവരോടു എങ്ങനെ കാര്യങ്ങള്‍ ചോദിക്കുമെന്ന ആശങ്കയാണ് എല്ലാവരെയും ക്ഷണ നേരം കൊണ്ട് ഇത്ര വല്ല്യ എഴുത്തുകാരികളാക്കിയതെന്നു എനിക്ക് മനസ്സിലായി. വീണ്ടും പന്ത് എനിക്ക് നേരെ. അയാളെ ഞാന്‍ അല്പം ഭയത്തോടെ നോക്കി. ഗോള്‍ പോസ്റ്റില്‍ നില്‍ക്കുന്ന ഗോളിയുടെ ഭാവം അയാള്‍ക്ക്. അയാളോട് പുറത്തേക്കു നില്‍ക്കാന്‍ പറയണം എന്നെനിക്കു ശക്തമായ തോന്നലുണ്ടായെങ്കിലും മലയാളമാണോ എന്ന് പോലും സംശയിക്കത്തക്ക രീതിയില്‍ അയാള്‍ നേരത്തെ ആക്രോശിച്ചത് ഓര്‍ത്തപ്പോള്‍ വരാനിരിക്കുന്ന വലിയ മാനഹാനി ഞാന്‍ മുന്നില്‍ കണ്ടു സംയമനം പാലിച്ചു. അപ്പുറത്തെ ബെഞ്ചിലേക്ക് വിരല്‍ ചൂണ്ടി അവരോട് ഇരിക്ക്യാന്‍ പറഞ്ഞു. കൂട്ടുകാരിയുടെ പേന പറിച്ചെടുത്തു അവളെ രൂക്ഷമായി ഒന്ന് നോക്കി ആ സ്ത്രീക്ക് നേരെ നടന്നു. ‘ഇനിയിവിടേം’ എന്ന് തുടങ്ങി എന്തോ പറഞ്ഞു കറുത്ത് തടിച്ച ആ മനുഷ്യന്‍ പുറത്തേക്കു പോയപ്പോള്‍ എനിക്കുണ്ടായ ആശ്വാസം അക്ഷരാര്‍ത്ഥത്തില്‍ ചില്ലറയല്ല. ഒരു വല്ലാത്ത ഫോറിന്‍ സ്പ്രേയുടെ വിലയോളം വരും അതു. മിനിട്ടുകളെടുത്തു അതിന്‍റെ കഠിന സുഗന്ധം അയാളോടൊപ്പം പുറത്തേക്കു യാത്രയാവാന്‍.
മെലിഞ്ഞ ഒരു സ്ത്രീ എന്നത്തില്‍ കവിഞ്ഞു അവരുടെ ആരോഗ്യത്തെ വിലയിരുത്താന്‍ തക്കതായ ഒരു തെളിവും അവര്‍ പുറത്തു പ്രദര്‍ശിപ്പിച്ചിരുന്നില്ല.എങ്കിലും അവരുടെ ശബ്ദം അവരുടെ ക്ഷയിച്ച ആരോഗ്യത്തെ വിളിച്ചോതുന്നുണ്ടായിരുന്നു. ശരീരം മുഴുവന്‍ കറുപ്പില്‍ പൊതിഞ്ഞു വരുന്ന മഷിക്കുപ്പി പോലുളള സ്ത്രീകളോട് സംസാരിക്കാന്‍ ഒരു മടി എനിക്ക് തോന്നാറുണ്ട്. മുഖത്ത് നിന്നെങ്കിലും ആ നിഗൂഢത ഒഴിവാക്കി സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ചുറ്റും നോക്കി ആളില്ലാത്ത ഭാഗത്തേക്ക് മാറി നിന്ന്, കൂടെ വന്നത് പുരുഷനാണെങ്കില്‍ അയാള്‍ ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രം മുഖ പടം മാറ്റി ഒരുപാട് സ്ത്രീകള്‍ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്തോ , ഇവരോട് അങ്ങനെ പറയാന്‍ പോലും തോന്നിയില്ല. കാരണം ആ സ്ത്രീയുടെ കണ്ണുകള്‍ വീണ്ടും എന്‍റെ ശ്രദ്ധയെ തോണ്ടി വിളിക്കുന്നുണ്ടായിരുന്നു. കണ്ണില്‍ ഒരു കടല്‍ എന്നൊക്കെ വായിച്ചിട്ടുണ്ടെന്നല്ലാതെ ഇങ്ങനെ കാണാന്‍ പറ്റുമെന്ന് കരുതിയില്ല. അതു ഒരു പക്ഷെ മുഖ പടം മാറ്റിയാല്‍ ആ തിളക്കമില്ലായ്മ്മ തിലകം ചാര്‍ത്തിയ ആ കണ്ണുകളില്‍ നിന്നുമെന്‍റെ ശ്രദ്ധ മാറിയാലോ.
പതിഞ്ഞ ശബ്ദത്തില്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി.
ഒരു കുഞ്ഞിനു വേണ്ടിയുളള നാലു
വർഷം നീണ്ട കാത്തിരിപ്പ്. മുട്ടാത്ത വാതിലുകളില്ല. പ്രശ്നം തന്‍റെ ഗര്‍ഭ പാത്രത്തിനാണ്. രണ്ടു വട്ടം മുമ്പ് ഗര്‍ഭിണിയായി. അതു അവരെ രണ്ടു മാസത്തോളം സ്വപ്ന സാക്ഷാത്കാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ കൊണ്ട് നിര്‍ത്തിയിട്ടു ആഴത്തിലേക്ക് തളളിയിട്ടു. മറ്റെല്ലാവരെയും പോലെ അവസാന പ്രതീക്ഷയാണ് ആയുര്‍വേദം'
ഇതിലധികം അവരൊന്നും പറഞ്ഞില്ല. സത്യത്തില്‍ രോഗികള്‍ അധികം വാചാലരാവുന്നത് എനിക്ക് ഒട്ടും സഹിക്ക്യാന്‍ വയ്യാത്ത കാര്യമായിരുന്നു. (അങ്ങനെ പാടില്ലെങ്കില്‍ കൂടിയും.) ഇത്തരത്തിലുള്ള കഥ പറച്ചിലില്‍ വീട്ടിലെ ആട് , പശു, കോഴി, കുഞ്ഞുങ്ങള്‍, അകന്ന ബന്ധുക്കള്‍, അയല്‍ക്കാരോടുള്ള വഴക്ക് ഇവരൊക്കെ അഥിതികളായി വരാറുള്ളത് കൊണ്ട്, അത്തരം ആഖ്യാനങ്ങളുടെ ശരപ്രയോഗത്തെ മുന്‍കൂട്ടി കണ്ടു ലക്ഷ്യ സ്ഥാനത്തേക്കുള്ള അമ്പുകള്‍ ആവനാഴിയില്‍ തയ്യാറാക്കി വെക്കാറുണ്ട് ഞാന്‍. എന്നാല്‍ ഇവരോട് വല്ലാത്ത അടുപ്പം തോന്നിയതിനാലാവണം ഞാന്‍ അവരുടെ മുന്നില്‍ ചോദ്യങ്ങള്‍ എയ്തു അവരുടെ വികാരവിരേചനത്തെ സ്തംഭിപ്പിച്ചില്ല. എന്നാല്‍ അവരുടെ കണ്ണിലെ കടല്‍ത്തിരകള്‍ എന്നെ വന്നു പുല്കുമെന്നോര്‍ത്ത എനിക്ക് അവരുടെ ചുരുങ്ങിയ വാക്കുകള്‍ കടുത്ത നിരാശയേകി.
എന്‍റെ ഉള്ളില്‍ അപകടത്തിന്‍റെ സൈറന്‍ മുഴങ്ങി. എനിക്ക് മനം പിരട്ടലുണ്ടാക്കുന്ന മണം വീണ്ടും വരുന്നു. അയാള്‍ അകത്തേക്ക് വരുന്നു. ഞാന്‍ ജാഗരൂഗയായി. അല്പം ഗൗരവത്തില്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ വാങ്ങി പരിശോധിക്കാന്‍ തുടങ്ങി. എന്തോ അയാള്‍ അവരോട് ഒച്ചയിടുകയും അവര്‍ തിരിച്ചു ദയനീയമായി അയാളെയും നിറഞ്ഞ കണ്ണുകളോടെ എന്നെയും നോക്കി. എന്‍റെ കാഴ്ച്ചയുടെ ഭംഗിയെ മറച്ചു ആ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി തുടങ്ങി. ഒരു വല്ലാത്ത വിഷമം. ആദ്യമായിട്ടാണ് ഒരു രോഗി മുന്നിലിരുന്നു കരയുന്നത്.
അനുസരണയില്ലാതെ ഒഴുകുന്ന കണ്ണീരു പോലെ അവര്‍ പറഞ്ഞു തുടങ്ങി. എന്‍റെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് ഒരു പഴയ മുസ്ലിം തറവാടും ആളുകളെ കൊണ്ട് നിറഞ്ഞ അകത്തളവും, ദിവസവും വീട്ടു ജോലി ചാര്‍ട്ട് ചെയ്യുന്ന ഓഫീസര്‍ ആയി ഉറക്കം എണീക്കുന്ന അമ്മായി അമ്മയും, നൂറായിരം കുഞ്ഞു മക്കളും, മൂന്നു വര്‍ഷം കഴിഞ്ഞു ഗള്‍ഫില്‍ നിന്ന് വന്ന ഭര്‍ത്താവും, കുട്ടികളില്ലാത്തതിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹത്തിന്‍റെ ഭീഷണിയും എല്ലാം മുന്നില്‍ നിരന്നു. എന്‍റെ മനസ്സിന് താങ്ങാവുന്ന സങ്കടങ്ങളുടെ ഭാരം എത്രയാണെന്നു ആദ്യമായി ഞാൻ മനസ്സിലാക്കി . കണ്ണുകള്‍ നിറയാന്‍ തുടങ്ങി. അവരനുഭവിച്ച അവഗണന എന്‍റെ ഉളളില്‍ രോഷമായി, ശേഷം കണ്ണീരായി പരിണമിച്ചു ഒഴുകാന്‍ തുടങ്ങി. പേന മാത്രമല്ല , ഒരു തൂവാല എടുക്കാതതിലും ഞാനന്നു വല്ലാതെ വിഷമിച്ചു.
ഡോക്ടര്‍ എന്നെ വിളിച്ചു ‘കഴിഞ്ഞില്ലേ’ എന്ന് ചോദിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആശിച്ചു. കാരണം ഇനിയും അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു. ഗര്‍ഭിണി ആവുന്നത് അമ്മയ്ക്കും കുഞ്ഞിനും അത്ര ആശ്വാസകരമാവില്ല എന്ന താക്കീതിനു മുന്നില്‍ ഡോക്ട്ടറെ തെറി വിളിച്ചിറങ്ങി പോന്ന ഭര്‍ത്താവിനെ കുറിച്ച്, മറ്റു ചികിത്സകളുടെ ചിലവുകളെ കുറിച്ച്, ഒരു പൈതലെന്ന സ്വപ്നത്തിനു പണയം വച്ച ആഭരണങ്ങളെ കുറിച്ച്, മുടി നാരില്‍ തൂങ്ങിയാടുന്ന ദാമ്പത്യത്തെ കുറിച്ച്, അങ്ങനെ അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. ആ മനുഷ്യന്‍ ഇപ്പോ കയറി വരല്ലേ എന്നു ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഒരു പക്ഷെ, എടുത്തണിഞ്ഞ പുതുക്കം മാറാത്ത കോട്ട് ജീവിത കാലം മുഴുവന്‍ അണിയാന്‍ പറ്റാത്തത്ര മേല്‍ കടുപ്പമായി പ്രതികരിച്ചേനെ, അയാളെന്‍റെ മുന്നില്‍ അപ്പോള്‍ വന്നാല്‍.
ഞാന്‍ മെല്ലെ എണീറ്റു. കാലിയായി കിടന്ന ഒ.പ്പി ഷീറ്റു കൂട്ടുകാരിയെ ഏല്പിച്ചു ഞാന്‍ പുറത്തേക്കു ഓടി. എല്ലാവരില്‍ നിന്നും നനഞ്ഞ കണ്ണുകള്‍ ഒളിപ്പിക്കാന്‍ ഞാന്‍ ഒരുപാട് പാടുപെട്ടു.
പിന്നീട് ഇടയ്ക്കിടയ്ക്ക് അവരെന്‍റെ എഴുത്തുകളില്‍ ഒരു ജ്വാലയായി വരാറുണ്ടായിരുന്നു. എന്‍റെ അക്ഷരങ്ങള്‍ക്ക് അവര്‍ ജീവന്‍ കൊടുത്തു, ശബ്ദം കൊടുത്തു. അവരേല്പിച്ച പൊളളല്‍ എന്നിലെ സ്ത്രീയെ അത്രയേറെ നോവിച്ചിരിക്കണം. എങ്കിലും ഇനി ഒരിക്കല്‍ കൂടി കണ്ടാല്‍ അവരെ എനിക്ക് തിരിച്ചറിയാനാവില്ലല്ലോ എന്നോര്‍ത്ത് എന്‍റെ ഹൃദയം വിങ്ങി. അപ്പോള്‍ മനസ്സില്‍ ഞാന്‍ കറുത്ത് തടിച്ച ആ ഗള്‍ഫുകാന്‍റെ മുഖം വളരെ കഷ്ടപ്പെട്ട് ഓര്‍ത്തെടുത്തു വച്ചു.ആ മണവും. അതു ഓര്‍മയില്‍ പോലും എനിക്ക് മനം പിരട്ടലുണ്ടാക്കിയെങ്കിലും, അവരുടെ കണ്ണുകള്‍ ഒരു പൈതലിന്‍റെ പാല്‍മണമേറ്റ് തിളക്കമാര്‍ന്നു പോയ്പോയാല്‍ അവരെ തിരിച്ചറിയാന്‍ എനിക്ക് ആകെയുളള കച്ചിതുരുമ്പ് അയാളായതിനാല്‍ ഇത്തിരി ത്യാഗം ഞാന്‍ സഹിച്ചു.
ഹൌസ് സര്‍ജന്‍സി അവസാന ദിവസങ്ങള്‍. മര്‍മം ഒപി യുടെ തിരക്കില്‍ സര്‍വം മറന്നു ഗുസ്തി പിടിക്കുന്നതിനിടയ്ക്കു ഒരു സ്ത്രീ, കുട്ടികളുടെ വിഭാഗത്തിന് മുന്നില്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അറിയാതെ നെഞ്ചില്‍ ഒരു ആളല്‍.അവരെ തിരിച്ചറിയാന്‍ ഒന്നുമൊന്നും എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. എങ്കിലും നെഞ്ചിന്‍റെ വിങ്ങലിന്റെ ആഴം ഞാന്‍ ക്ഷണ നേരം കൊണ്ട് അളന്നു. അവരെ ഓര്‍ത്തെടുക്കാന്‍ എനിക്ക് ഒന്നുമൊന്നും വേണ്ടി വന്നില്ല. അവരുടെ കണ്ണുകള്‍ കാണാന്‍ പാകത്തിന് ഞാന്‍ അടുത്ത് ചെന്നു .അവരുടെ കണ്ണുകളില്‍ അതേ കടല്‍. അതേ നിസ്സംഗത. അല്‍പ്പം തിരയിളക്കം കൂടിയ പോലെ. അവരെന്നോട് ചിരിച്ചിരിക്കണം. അറിയില്ല
ശിശു രോഗ വിഭാഗം എന്നെഴുതിയ ബോര്‍ഡിനു താഴെ കിടക്കുന്ന ബെഞ്ചിലേക്ക് ചൂണ്ടി കാട്ടി അവരു പറഞ്ഞു. മോളാണ്. എന്‍റെ നെഞ്ചിൽ അവര്‍ ആദ്യത്തെ ആണി അടിച്ചു. കൈകാലുകള്‍ തളര്‍ന്നു മുഖത്ത് നോക്കാന്‍ പോലും വയ്യാത്തത്ര അവശയായ ഒരു കുഞ്ഞ്. കണ്ടു മറന്ന അനേകം സെറിബ്രല്‍ പാള്‍സി വന്ന കുട്ടികളുടെ മുഖം മനസ്സിലേക്ക് വന്നു. വായിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് തുടച്ചു കൊടുത്തു ആ സ്ത്രീ എന്നെ നോക്കി. അതേ ദയനീയമായ നോട്ടം. നിസ്സംഗത. അലയടിക്കുന്ന കടല്‍.
ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരു ഗര്‍ഭധാരണം, ഏറെ ബുദ്ധിമുട്ടി എങ്കിലും മധുരമുളള ഗര്‍ഭ കാലം , പ്രാണന്‍ കീറിയെടുത്ത പ്രസവം, പ്രസവത്തിലെ പ്രതീക്ഷിതപ്രശ്നങ്ങള്‍, എന്നു തുടങ്ങി എല്ലാം അവരുടെ കണ്ണില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. ഒടുവില്‍ താന്‍ പ്രാണന്‍ പറിച്ചു കൊടുത്തു പ്രസവിച്ച മകളെ ഉപേക്ഷിച്ചു എന്നെന്നേക്കുമായി മറുനാട്ടിലേക്ക് പറന്നു ഒരു ബ്രേക്ക് എടുത്ത ഭര്‍ത്താവിനെ. അങ്ങനെ എല്ലാം.
ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു.അവരെ കണ്ടപ്പോള്‍ ആ നശിച്ച ഫോറിന്‍ ഗന്ധം ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തതില്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു. ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ആ കുഞ്ഞ് അപ്പോഴും ആ ബെഞ്ചില്‍ ഡോക്ടറെയും കാത്തിരുന്നു. പുഷ്പിക്കാന്‍ കെല്പ്പില്ലാത്ത തല്പത്തില്‍ എന്നെ നട്ടു നനച്ചു വളര്‍ത്തിയത് തളിരൊടിക്കാനായിരുന്നോ എന്ന് ആ കുരുന്നു ചോദിക്കും പോലെ ...
ഒരുപാട് ഒരുപാട് കണ്ടിട്ടും ഒരിക്കലും കണ്ടിട്ടില്ലാത്ത സഹോദരീ...
നിന്നെ ഗൈനക്കോളജിയില്‍ നിന്ന് പീടിയാട്രിക്സിലേക്ക് പറിച്ചു നട്ട സമൂഹത്തിലെയും വൈദ്യശാസ്ത്രത്തിലെയും ഒരു കണ്ണിയായത്തില്‍ എനിക്ക് കടുത്ത അമര്‍ഷമുണ്ട്. മുഖമില്ലാത്ത നിനക്ക് സഹതാപമല്ലാതെ മറ്റെന്തു തരണം ഞാന്‍ ?